കൊച്ചി : കൊച്ചിയിലെ പെറ്റ്ഷോപ്പിൽ നിന്ന് 15,000 രൂപ വിലയുള്ള മുന്തിയ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ തന്ത്രപൂർവ്വം മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി. കർണാടക സ്വദേശികളും എൻജിനീയറിങ് വിദ്യാർത്ഥികളുമായ നിഖിൽ ,സുഹൃത്ത് ശ്രേയ എന്നിവരെയാണ് ഉഡുപ്പിയിലെ താമസസ്ഥലത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ച നായക്കുട്ടിയെ കണ്ടെടുത്തു. ഉഡുപ്പിയിൽ നിന്ന് ബൈക്കിൽ കൊച്ചിയിലെത്തിയാണ് പ്രതികൾ നായക്കുട്ടിയെ മോഷ്ടിച്ചത്.
ശനിയാഴ്ച രാത്രി ഏഴു മണിക്കാണ് പൂച്ചയെ വിൽക്കാനുണ്ട് എന്നു പറഞ്ഞു കൊണ്ട് പ്രതികൾ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. തുടർന്ന് തന്ത്രപൂർവ്വം കൂട്ടിലടച്ചിരുന്ന നായക്കുട്ടിയെ യുവതി എടുത്തു യുവാവിന്റെ ഹെൽമറ്റിലേക്ക് വച്ച് കടയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നായക്കുട്ടി ചെറുതായതിനാൽ ശബ്ദമുണ്ടാക്കാതിരുന്നത് മോഷണ ശ്രമം വിജയിക്കുന്നതിനു സഹായകമായി.
യുവതിയും യുവാവും കടയിൽനിന്നു പോയതിനു പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങിക്കുന്നതിന് മറ്റൊരു യുവാവ് എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയിരിക്കാം എന്ന് കരുതി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് ഉടമയറിഞ്ഞത്.