ആലപ്പുഴ :എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദു വിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം പത്തിയൂർ എരുവ ജിജിസ് വില്ലയിൽ ഹാഷിമിന്റെ മകൻ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രജിത്ത് (22), ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനിൽ വിക്രമന്റെ മകൻ അരുൺ വിക്രമൻ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉദയകുമാറിന്റെ മകൻ ഉമേഷ് (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി നന്ദുവിനെ കാണുവാനില്ല എന്ന് കാണിച്ച് മാതാപിതാക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്കോര്‍പ്പിയോ കാറിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നും വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായവരെ ചെങ്ങന്നൂർ പാണ്ഡവൻപാറ പ്രദേശത്തു നിന്നും ചെങ്ങന്നൂർ പൊലീസിന്റെ സഹായത്തോടെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കച്ചവടത്തിൽ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

