ബെംഗളൂരു : ഗോവയിലെ ആഡംബര റിസോർട്ടിൽ നാല് വയസുകാരനായ സ്വന്തം മകനെ കൊന്ന യുവതിയുടെ ഭർത്താവ് മലയാളിയാണെന്ന വെളിപ്പെടുത്തലുമായി പോലീസ്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുന്ന പ്രതി സുചന, മലയാളിയായ ഭർത്താവ് വെങ്കട്ട് രാമനുമായുള്ള വിവാഹ മോചന നടപടികൾക്കിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇരുവരും 2020 മുതൽ വേർപിരിഞ്ഞു താമസിക്കുകയാണ്. നിലവിൽ വെങ്കട്ട് രാമൻ ഇന്തൊനീഷ്യയിലായിരുന്നു. കൊലപാതക വിവരം അദ്ദേഹത്തെ അറിയിച്ച പോലീസ് എത്രയും വേഗം ഇന്ത്യയിലേക്കു വേഗം മടങ്ങിയെത്താനും ആവശ്യപ്പെട്ടു. വിവാഹമോചന നടപടിയുടെ ഭാഗമായി മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി വെങ്കട്ടിനെ അനുവദിച്ചിരുന്നു. ഇതിൽ അസ്വസ്ഥയായ സുചന, മകനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ചാണു കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച കുഞ്ഞിനൊപ്പം റിസോർട്ടിൽ മുറിയെടുത്ത സുചന ഇന്ന് രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ല. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്‌സി വേണമെന്ന ആവശ്യവുമായി റിസപ്ഷനിസ്റ്റിനെ സമീപിച്ച അവരോട് ടാക്സി കൂലിയെക്കാൾ കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു.
തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. മുറി ഒഴിഞ്ഞതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിക്കുകയും . തുടർന്ന് വിവരം പോലീസിന് കൈമാറുകയുമായിരുന്നു.
പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നും തെറ്റായ ഒരു വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കണ്ടെത്തിയത്.

