ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്നും യു ഡി എഫ് കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുന്നതോടെ എൽ ഡി എഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാകുകയുള്ളൂ എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് സമാഹരിക്കാൻ എൽ ഡി എഫ് ശ്രമിക്കുമ്പോൾ യു ഡി എഫ് ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്. എന്നാൽ അത് തടയാൻ യു ഡി എഫ് തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ, മറ്റേതൊരു സംസ്ഥാനത്ത് ആയിരുന്നാലും ഇത് വലിയ പ്രശ്നം ആകുമായിരുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ വിജയിക്കും. കാരണം, മാദ്ധ്യമ സർവേകളിൽ നിന്ന് തന്നെ ബി.ജെ.പിയുടെ ജനപിന്തുണ തെളിഞ്ഞു കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തിലുണ്ടാകുമെന്നും സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.