ദില്ലി: തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനായി കോൺഗ്രസും രാഷ്ട്രീയ ജനതാദളും ഛഠ് പൂജയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസാഫർപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്, ആർജെഡി നേതാക്കൾ ഛഠ് പൂജയെ ഒരു നാടകമായിട്ടാണ് കാണുന്നതെന്നും ബീഹാറിലെ വോട്ടർമാർ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു.
“ലോകപ്രശസ്തമായ ഛഠ് പൂജയ്ക്ക് ശേഷം ഞാൻ ആദ്യമായിട്ടാണ് ബീഹാറിൽ എത്തുന്നത്. ഈ ഉത്സവം ഭക്തിയെ മാത്രമല്ല, സമത്വത്തെയും പ്രതിനിധീകരിക്കുന്നു, അതുകൊണ്ടാണ് എൻ്റെ സർക്കാർ ഈ ഉത്സവത്തിന് ഒരു യുനെസ്കോ പൈതൃക പദവി നേടിക്കൊടുക്കാൻ ശ്രമിക്കുന്നത്. താൻ യാത്ര ചെയ്യുമ്പോൾ ഛഠ് ഗാനങ്ങൾ കേൾക്കാറുണ്ട്. നാഗാലാൻഡിൽ നിന്നുള്ള ഒരു പെൺകുട്ടി ആലപിച്ച ഗാനം തന്നെ ഏറെ ആകർഷിച്ചു. നിങ്ങളുടെ ഈ മകൻ ഛഠ് പൂജയ്ക്ക് അർഹമായ ബഹുമതി ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ്-ആർജെഡി ആളുകൾ ഈ ഉത്സവത്തെ പരിഹസിക്കുകയും നാടകമെന്ന് വിളിക്കുകയും ചെയ്യുന്നു. വോട്ട് തേടുന്നതിനായി ഇവർക്ക് എത്രത്തോളം തരം താഴാൻ കഴിയുമെന്ന് നോക്കൂ. ബീഹാർ നൂറ്റാണ്ടുകളോളം മറക്കാത്ത ഒരു ഛഠ് ഉത്സവത്തോടുള്ള അപമാനമാണിത്.”
രാജകുമാരന്മാരെന്ന് സ്വയം കരുതുന്ന ഈ കൂട്ടുകെട്ട് വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്. ഒരാൾ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും മറ്റൊരാൾ ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനുമാണ്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കേസുകളിൽ ഇരുവരും ജാമ്യത്തിലാണ്.
രാഹുലും തേജസ്വിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അവർ എന്നെ 24 മണിക്കൂറും വെറുക്കുകയുംഅധിക്ഷേപിക്കുകയും ചെയ്യുന്നു. പിന്നാക്ക, പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഒരാൾ ഈ സ്ഥാനത്ത് എത്തിയത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് അവർ സ്വയം ഗാന്ധിമാർ എന്ന് വിളിക്കുകയും തന്നെ ശപിക്കുകയും ചെയ്യുന്നത്.
പ്രസിദ്ധിയുള്ളവർ സ്വാഭാവികമായും ഒരു തൊഴിലാളിയെ അപമാനിക്കും. കോൺഗ്രസ്-ആർജെഡി സഖ്യത്തിന്റെ ഭരണകാലത്ത്, രാഷ്ട്രീയ യജമാനന്മാർക്ക് മുന്നിൽ തലകുനിക്കുന്നവർക്ക് മാത്രമാണ് ബഹുമതികളും പുരസ്കാരങ്ങളും നൽകിയിരുന്നത്. അങ്ങനെയുള്ളവർക്ക് എപ്പോഴെങ്കിലും പാവങ്ങളെ ഉയർത്താൻ കഴിയുമോ?
ഈ തെരഞ്ഞെടുപ്പിൽ, തനിക്കെതിരെയുള്ള അധിക്ഷേപങ്ങളല്ല യഥാർത്ഥ വാർത്ത. ആർജെഡിയിലും കോൺഗ്രസിലും നടക്കുന്ന ചേരിപ്പോരാണ്. ഇരുവരും തങ്ങൾക്കിടയിൽ ഒരു തർക്കവുമില്ലെന്ന് കാണിക്കാൻ ശ്രമിക്കുന്നുണ്ട്. അധികാരത്തോടുള്ള ആർത്തിയാണ് അവരെ ഒരുമിപ്പിച്ചത്.
സാമൂഹിക നീതിയുടെ പേരിൽ പോലും ആർജെഡി-കോൺഗ്രസ് സഖ്യം ജനങ്ങളെ വഞ്ചിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. സത്യം പറഞ്ഞാൽ, ഓരോ ഇന്ത്യക്കാരനും ആദരവോടും ഭക്തിയോടും കൂടി കാണുന്ന ഡോ. ബാബാസാഹേബ് അംബേദ്കറെ അപമാനിക്കുന്നതിൽ ഇവർ അഭിമാനിക്കുന്നു. രാജ്യം ബാബാസാഹേബ് അംബേദ്കറെ ആരാധിക്കുമ്പോൾ ആർജെഡി നേതാക്കൾ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചവിട്ടിമെതിച്ചു. ദളിതരോട് ആർജെഡി, കോൺഗ്രസ് നേതാക്കൾക്ക് ഒരേ മനോഭാവമാണ്.
ആർജെഡി ഭരണകാലത്ത് 35,000–40,000 തട്ടിക്കൊണ്ടുപോകലുകൾ നടന്നിട്ടുണ്ട്. ഗുണ്ടകൾ വാഹന ഷോറൂമുകൾ കൊള്ളയടിക്കാറുണ്ടായിരുന്നു. സഖ്യത്തിൻ്റെ റാലികളിൽ പ്ലേ ചെയ്യുന്ന പാട്ടുകളിൽ പോലും കട്ട, ദോനാലി പോലുള്ള ആയുധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടായിരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു

