പന്തളം- മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്നും സന്നിധാനത്തേക്ക് പുറപ്പെടും.ഘോഷയാത്രയുടെ മുഴുനീള തത്സമയം തത്വമയി ന്യൂസിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തത്സമയ സംപ്രേഷണം https://youtube.com/live/52Lva7Cda8g ലിംങ്കിൽ ലഭ്യമാണ്.
ഇന്ന് രാവിലെ ഏഴ് മണിക്ക് പന്തളം കൊട്ടാരം തിരുവാഭരണ മാളികയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരു ആഭരണങ്ങൾ കൊട്ടാരത്തിൽ അശുദ്ധി ഇല്ലാത്ത കുടുംബാംഗങ്ങൾ എത്തി തിരുവാഭരണ വാഹക സംഘത്തിന് കൈമാറി.
കൈപ്പുഴ മേൽശാന്തി എത്തി പുണ്യാഹം തളിച്ചതിന് ശേഷമാണ് രാജ കുടുംബാംഗം തിരുവാഭരണങ്ങൾ വാഹക സംഘത്തിന് കൈമാറിയത്. പന്തളം രാജകുടുംബാംഗം അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രവും സ്രാമ്പിക്കൽ കൊട്ടാരവും അടച്ചിരിക്കുന്നതിനാൽ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. ഘോഷയാത്രയിലും അതിന് മുമ്പും നടക്കേണ്ടതായ ആചാരപരമായ ചടങ്ങുകളും ഇത്തവണ ഇല്ല. ശബരിമലയിലും രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലുള്ള ചടങ്ങുകൾക്ക് മാറ്റമുണ്ട്.
തിരുവാഭരണ പേടകങ്ങൾ ഇന്ന് രാവിലെ എട്ട് മണിമുതൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിന് പുറത്ത് ഭക്തജനങ്ങൾക്ക് ദർശനത്തിനായി ഒരുക്കുന്നതായിരിക്കും. ഉച്ചയ്ക്ക് 12.30 വരെയാണ് ദർശനം. ഒരുമണിക്ക് സന്നിധാനത്തേക്ക് യാത്ര ആരംഭിക്കും. ആയിരൂർ പുതിയകാവ് ക്ഷേത്രത്തിലായിരിക്കും ഒന്നാം ദിവസം യാത്ര സമാപിക്കുക. നാളെ പുതിയകാവ് ക്ഷേത്രത്തിൽ നിന്ന് ളാഹ വരെയായിരിക്കും നാളത്തെ യാത്ര. തുടർന്ന് ളാഹയിൽ നിന്ന് സന്നിധാനത്തേക്ക് തിരുവാഭരണ ഘോഷയാത്ര എത്തിച്ചേരും.