തിരുവനന്തപുരം :കത്ത് നിയമന വിവാദത്തിൽ തലസ്ഥാനമൊന്നടങ്കം കത്തി നിൽക്കുമ്പോഴാണ് ആനാവൂർ നാഗപ്പന്റെ പേരിൽ വീണ്ടും നിയമന കത്ത് പുറത്ത് വന്നത്.പാർട്ടി ബന്ധുക്കൾക്ക് നിയമനം നൽകുന്നതിന്റെ കൂടുതൽ തെളിവുകളും പുറത്ത് വന്നു.തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിൽ മൂന്ന് പേരെ നിയമിക്കാനാണ് ആനാവൂരിന്റെ കത്തിൽ പറയുന്നത് .
സഖാവേ എന്ന അഭിസംബോധനയോടെയാണ് കത്തിന്റെ തുടക്കം. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദ്ദേശം. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ മഞ്ജു വിഎസിനേയും, കിരൺ ജെ എസിനേയും ഡ്രൈവർ വിഭാഗത്തിൽ ഷിബിൻ രാജ് ആർ എസിനേയും നിയമിക്കണമെന്നാണ് കത്തിലുള്ള നിർദ്ദേശം. അതേസമയം അറ്റന്റർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ നിർദ്ദേശമുണ്ട്.
വിവാദകത്തിൽ ആനാവൂർ ഇത് വരെ പ്രതികരിച്ചിട്ടില്ല.കോർപ്പറേഷനിലെ മേയർ ആര്യ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റേയും കത്തിൽ വിവാദം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും ഒരു കത്ത് കൂടി പുറത്ത് വരുന്നത്. സഹകരണ മേഖലയിലെ നിയമനത്തിലാണ് സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്ത് പുറത്തായത്