റഷ്യ – യുക്രെയ്ൻ യുദ്ധം ഒന്നരവർഷം പിന്നിട്ട് രൂക്ഷമായി തുടരവേ റഷ്യൻ സൈന്യം ഡിനിപ്രോ നദിയുടെ കിഴക്കൻ തീരത്ത് നിന്ന് പിൻവലിയുകയാണെന്ന വിവരം റിപ്പോർട്ട് ചെയ്ത് നിമിഷങ്ങൾക്കകം പിൻവലിച്ച് റഷ്യൻ മാദ്ധ്യമങ്ങൾ. രണ്ട് പ്രമുഖ റഷ്യൻ വാർത്താ ഏജൻസികളായ ടാസും ആർഐഎ-നോവോസ്റ്റിയുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ഉടനടി പിൻവലിക്കുകയും ചെയ്തത്.
ഇക്കാര്യം റഷ്യയുടെ തെറ്റായ പ്രചാരണമാണെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. നദിയുടെ വലത് കരയിലുള്ള കെർസൺ നഗരത്തിലാണ് റഷ്യൻ സൈന്യം തമ്പടിച്ചിരിക്കുന്നത്. മേഖലയിലെ റഷ്യൻ സൈന്യത്തിനെതിരായ യുക്രെയ്ൻ സേനയുടെ പ്രത്യാക്രമണം വൈകുകയാണ്. കെർസൺ പിടിച്ചെടുത്താൽ 2014 മുതൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ക്രിമിയൻ പെനിൻസുലയിലേക്കുള്ള റഷ്യയുടെ വഴിയടയ്ക്കാനാകും. മേഖലയിൽ താൽക്കാലിക ലാൻഡിംഗ് പൊസിഷൻ നിർമ്മിക്കാനുള്ള യുക്രെയ്നിന്റെ നീക്കം പരാജയപ്പെടുത്തിയതായി വെള്ളിയാഴ്ച റഷ്യ അവകാശപ്പെട്ടിരുന്നു.
അതേസമയം ശൈത്യകാലം അടുത്തതോടെ വൈദ്യുത നിലയങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ രാജ്യം തയ്യാറാകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ശൈത്യകാലത്ത്, റഷ്യ ഉക്രെയ്നിന്റെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമാക്കി, കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയും രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ ഊർജ മേഖലയ്ക്കുണ്ടായ നാശനഷ്ടം 6.8 ബില്യൺ ഡോളറാണെന്നാണ് കണക്ക്.