സീതത്തോട് : ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ പിടിയിൽ. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38) മൂഴിയാര്‍ പൊലീസിന്റെ പിടിയിലായത്.
വൈകിട്ട് 6ന് കോട്ടയത്തു നിന്നാണ് മൂഴിയാര്‍ സിഐ ഗോപകുമാര്‍, എസ്‌ഐ വി.എസ്.കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ആങ്ങമൂഴിയില്‍നിന്ന് പുലർച്ചെ പത്തനംതിട്ടയ്ക്കു സര്‍വീസ് ആരംഭിക്കുന്ന ബസിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ 6 മണിക്ക് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് ബസ് ഡ്രൈവര്‍ക്കൊപ്പം പോകുകയാണെന്ന് പറഞ്ഞു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ ഷിബിന്‍ കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കലാണ് താമസം.
ഷിബിന്‍ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയുമായി ഒളിവിൽപോകുകയായിരുന്നു. പെണ്‍കുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. ഇതറിഞ്ഞ പൊലീസ് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും നിരീക്ഷണത്തിലാക്കി. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. പോക്സോ കേസ് അടക്കം ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി