ദില്ലി: ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുളള ഫണ്ട് ലഭിക്കുന്നതിനായി രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുക്കി പാകിസ്ഥാൻ ചാരസംഘടനകൾ. പഞ്ചാബിലെ ഗുണ്ടാ നേതാക്കളാണ് പാകിസ്ഥാനിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ചാരസംഘടനകൾ ഈ പണം ഉപയോഗിച്ചാണ് ജമ്മു കശ്മീരിൽ തീവ്രവാദത്തിന് ഫണ്ടിംഗ് നടത്തുന്നത് എന്ന വിവരങ്ങളും രഹസ്യാന്വേഷണ ഏജൻസികൾ പുറത്ത് വിട്ടിട്ടുണ്ട്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ആയുധങ്ങൾ എത്തിക്കുന്നതും, മയക്കുമരുന്ന് കടത്തുന്നതും ഒരേ വഴിയിലൂടെയാണെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. രാജ്യത്തെത്തിക്കുന്ന ആയുധങ്ങളും മയക്കുമരുന്നും ജമ്മു കശ്മീരിലെ തീവ്രവാദ സംഘടനകളിലേക്കും പഞ്ചാബിലെ മയക്കുമരുന്ന് റാക്കറ്റുകളിലേക്കും എത്തിക്കുന്നു. തുടർന്ന് ഈ പണം തന്നെ തീവ്രവാദ ഗ്രൂപ്പുകളുടെ ഫണ്ടിംഗിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ദിന നഗറിൽ നിന്ന് അടുത്തിടെ 16 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത് ഇത്തരത്തിൽ രാജ്യത്തെത്തിച്ച ലഹരിയാണോ എന്നും രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുമുണ്ട്. നുഴഞ്ഞുകയറ്റക്കാർ ഡ്രോൺ വഴിയാണ് ആയുധങ്ങളും മയക്കുമരുന്നും രാജ്യത്തെത്തിക്കുന്നത്. അതിർത്തിയിൽ അടിക്കടി ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നതും ഈ സംശയം വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്.