കൊച്ചി: ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയായ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവിനെതിരെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇയാളുടെ ഫ്‌ളാറ്റിലും വാഹനത്തിലും നിന്നുമായി ഒന്നര കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാത്രിയാണ് വാഴക്കാലയിലെ ഫ്‌ളാറ്റിൽ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽ നിന്നും 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. മുറിയിലേക്ക് കയറിയപാടെ ചിഞ്ചു മാത്യു എക്‌സൈസ് സംഘത്തിന് നേരെ തോക്കു ചൂണ്ടുകയായിരുന്നു. വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പൊട്ടിയില്ല.പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തി വീശി രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ടോമിയെന്ന ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട് .