കൊച്ചി : കേരളാ സമുദ്രാതിർത്തിയിൽ തീ പിടിച്ച സിംഗപ്പൂർ പതാക വഹിക്കുന്ന വാന്‍ ഹായ് 503 കപ്പലിലുണ്ടായിരുന്ന ചരക്കുകകളെ സംബന്ധിച്ച പ്രാഥമിക വിവരം പുറത്തുവന്നു. കപ്പലില്‍ നാല് വിഭാഗങ്ങളില്‍പ്പെട്ട അപകടകരമായ വസ്തുക്കളാണുള്ളത്. തീപ്പിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപ്പിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപ്പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഈ കപ്പലില്‍ ഉണ്ട്.
ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷന്‍ എന്നത് പരിഗണിച്ച് ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷന്‍ കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. കപ്പലില്‍ എന്താണ് സംഭവിച്ചതെന്നോ അപകടത്തിന്റെ സ്ഥിതി എന്താണെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ല. 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അവരെ രക്ഷപ്പെടുത്തി ബേപ്പൂര്‍ തുറമുഖത്തേക്കാണ് കൊണ്ടുവരികയെന്നും ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ കൂട്ടിച്ചേർത്തു.

