കോഴിക്കോട് ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ കുടുംബത്തിനാണ് തുക നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
കോഴിക്കോട് എലത്തൂരിൽ വച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രെസ്സിന്റെ D1 കോച്ചിലാണ് അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് പിന്നാലെ പുലർച്ചയോടെയാണ് കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ മൃതദേഹം ട്രാക്കിൽ കണ്ടത്. ട്രെയിനിന് തീപിടിച്ചു എന്ന ചിന്തയിൽ രക്ഷപ്പെടാനായി പുറത്ത് ചാടിയതിനെത്തുടർന്നാണ് ഇവർ മരണപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെന്നും തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആക്രമണത്തിൽ ഇന്നലെ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിരുന്നു. പ്രതി ഷാരൂഖ് സെയ്ഫി രത്നഗിരിയിൽ നിന്ന് ഇന്ന് പിടിയിലായി.