തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പുതിയ നീക്കവുമായി സംസ്ഥാനം.സില്‍വര്‍ലൈന്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കര്‍ണാടകയെയും കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കേന്ദ്രസര്‍ക്കാറിന് മേല്‍ കര്‍ണാടകയും കൂടി പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ പച്ചക്കൊടി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലാണ് സിൽവലൈനിന് കർണാടകയുടെ പിന്തുണ തേടിയത്. സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടുന്നതിൽ കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കും കൗൺസിലിൽ ധാരണയായി. ഈ മാസം അവസാനം ബെംഗളൂരുവില്‍ വെച്ച് ചർച്ച നടക്കും. നാല് പ്രധാന നഗരങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിക്കായി തമിഴ്നാടും കൗൺസിലിൽ ആവശ്യമുയർത്തി.
സംസ്ഥാനത്ത് ശക്തമായ എതിര്‍പ്പാണ് സില്‍വര്‍ലൈനിനെതിരെ ഉയരുന്നത്. എതിര്‍പ്പും കേന്ദ്രാനുമതിയിലെ അനിശ്ചാതവസ്ഥയും കണക്കിലെടുത്ത് സാമൂഹികാഘാത പഠനമടക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്.