Sunday, May 19, 2024
spot_img

സ്റ്റീൽപ്പാത്രം ചൂടാക്കി പൊള്ളിച്ചു ! പൊള്ളലിൽ മുളക്പൊടി വിതറി; വെള്ളായണിയിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സംഭവം; അതിക്രൂരമായ സംഭവമെന്ന് എഫ് ഐ ആർ

കോവളം: വെള്ളായണി കാർഷിക കോളേജ് വനിത ഹോസ്റ്റൽ മുറിയിൽ സഹപാഠിയെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ എഫ് ഐ ആർ റിപ്പോർട്ട് പുറത്ത്. വാക്കുതർക്കത്തെ തുടർന്ന് സഹപാഠിയെ വിദ്യാർത്ഥിനി
ഇസ്തിരിപ്പെട്ടി ചൂടാക്കിയും സ്റ്റീൽ പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിക്കുകയായിരുന്നു. കോളേജിലെ അവസാനവർഷ ബിഎസ്‍സി (അഗ്രിക്കൾചറൽ സയൻസ്) വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായ ആന്ധ്ര കാശിനായക ക്ഷേത്രത്തിനു സമീപം ചിറ്റൂർ സീലം ദീപിക(22). സംഭവത്തിൽ ആന്ധ്ര സ്വദേശിയും മുറിയിൽ ഒപ്പം താമസിക്കുകയും ചെയ്ത വിദ്യാർത്ഥിനി ലോഹിത(22)യെ തിരുവല്ലം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 18 ന് രാത്രി നടന്നത് അതിക്രൂര സംഭവമെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. രാത്രി 10 മണിയോടെ ദീപികയോട് അമ്മയെ ഫോണിൽ വിളിച്ച് അസഭ്യം പറയാൻ ലോഹിത ആവശ്യപ്പെട്ടു. എന്നാൽ ഇത് സഹപാഠി നിരസിച്ചതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ദീപികയെ കസേരയിലിരുത്തി കൈകൾ കെട്ടിയിട്ട ശേഷം അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സഹപാഠിയെ വിദ്യാർത്ഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു.

ഒരു മാസമായി പലപ്പോഴായി തുടർന്ന ആക്രമണങ്ങളിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദ്ദനമേറ്റു, ആഴത്തിൽ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഇൻഡക്‌ഷൻ കുക്കറിൽ പാത്രം ചൂടാക്കിയാണ് മുതുകിൽ പൊള്ളലേൽപ്പിച്ചതെന്നും മൊബൈൽ ഫോൺ ഉപയോഗിച്ചു തലയ്ക്കടിച്ചുവെന്നും പോലീസ് പറഞ്ഞു.

ഈ മാസം 18നു നടന്ന ക്രൂര മർദനം ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തായത്. സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ഭയന്നു രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. ചികിത്സയുടെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്. പരാതി നൽകാൻ തുടക്കത്തിൽ ദീപിക തയാറായിരുന്നില്ല. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണു ദീപിക അവർക്കൊപ്പം എത്തി കോളജ് അധികൃതർക്കു പരാതി നൽകിയത്. തുടർന്നാണ് ഈ വിവരം കോളജ് അധികൃതർ പോലീസിനെ അറിയിച്ചത്.

മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു ആന്ധ്ര സ്വദേശിനി ലോഹിതയ്ക്ക് എതിരെയുള്ള കേസ്. ഹോസ്റ്റലിൽ ഒപ്പം താമസിച്ച മറ്റൊരു സഹപാഠിയും ആക്രമണത്തിനു കൂട്ടുനിന്നുവെന്നാണു കണ്ടെത്തൽ. കോളേജ് അധികൃതർ നിയോഗിച്ച നാലംഗ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നു പ്രതി ലോഹിതയെ കൂടാതെ മുറിയിൽ ഒപ്പം താമസമുള്ള മലയാളി സഹപാഠി ജിൻസി (22), ആന്ധ്രയിൽ നിന്നുള്ള മറ്റൊരു സഹപാഠി നിഖിൽ (22) എന്നിവരെ സസ്പെൻഡ് ചെയ്തു.

സംഭവത്തെക്കുറിച്ചു ഹോസ്റ്റൽ അസി. വാർഡൻ കോളജ് അധികൃതരെ അന്നു തന്നെ അറിയിച്ചെങ്കിലും ഇക്കാര്യം ഒതുക്കിത്തീർക്കാനാണ് ഉന്നതർ ശ്രമിച്ചതെന്നും ആരോപണമുണ്ട്. ദീപികയുടെ മാതാവിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഫോണിൽ വിളിച്ചു മോശമായി സംസാരിക്കാൻ പറഞ്ഞതു ദീപിക നിഷേധിച്ചതും ലോഹിതയെ പ്രകോപിപ്പിച്ചു. തിരുവല്ലം എസ്എച്ച്ഒ: രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്ന മുറി പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു.

Related Articles

Latest Articles