തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. വിമാനത്താവളം കൈമാറ്റവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആവശ്യമെങ്കിൽ വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമനടപടികളുമായി സർക്കാരിന് മുന്നോട്ടു പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരും എയർ പോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് തള്ളിയത്.
വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകിയത് തങ്ങളാണ്. ഇതിനായി ഒരു രൂപ പോലും എയർ പോർട്ട് അതോറിറ്റിയിൽ നിന്ന് ലഭിച്ചിട്ടില്ല. സർക്കാർ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടിയിരുന്നുവെന്നും സർക്കാർ വാദിച്ചു. നേരത്തെ ഹൈക്കോടതിയും സർക്കാരിന്റെ ഹർജി തള്ളിയിരുന്നു.

