Sunday, May 19, 2024
spot_img

“പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളും ഖജനാവും” – പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇര തേടുന്ന ‘ചെന്നായക്കൂട്ടത്തെപ്പോലെ’യാണ് പാറ്റ്നയിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുകൂടിയതെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം. പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളും ഖജനാവുമാണെന്നും സ്മൃതി തുറന്നടിച്ചു. മോദി സർക്കാരിന്റെ ഒൻപതാം വാർഷികവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

‘‘ചെന്നായ്ക്കൾ കൂട്ടത്തോടെയാണ് ഇര തേടുകയെന്നാണ് പറയുന്നത്. പട്നയിൽ ഇതുപോലെ പ്രതിപക്ഷ പാർട്ടികളുടെ ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം മോദിയല്ല, ജനങ്ങളും രാജ്യത്തിന്റെ ഖജനാവുമാണ്. എപ്പോഴൊക്കെ ഒരാൾ ഖജനാവിൽ ദുഷിച്ച കണ്ണ് പതിച്ചോ, എനിക്കറിയാം, അത് ആ വീട്ടിലെ സ്ത്രീയെ അറിയിച്ചാൽ മതി. ശത്രു തനിയെ പിന്മാറിക്കോളും’’– സ്മൃതി പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമെന്നോണമാണ് കോൺഗ്രസ് അടക്കമുള്ള 14 കക്ഷികൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാറ്റ്നയിൽ യോഗം ചേർന്നത്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഐക്യനീക്കങ്ങൾക്കു രൂപം നൽകാൻ ജൂലൈ 10നോ 12നോ ഹിമാചലിലെ ഷിംലയിൽ വീണ്ടും യോഗം ചേരും എന്നാണ് വിവരം.

Related Articles

Latest Articles