വാഷിങ്ടൺ: കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ൻ സൈന്യത്തിന് അമേരിക്ക അയച്ചു കൊടുത്തു. മധ്യ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അമേരിക്കൻ സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഒരു പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
മേഖലയിൽ ഇറാന്റെ സ്വാധീനത്തെ തടയാൻ എല്ലാ മാർഗങ്ങളിലൂടെയും തങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സെന്റ്കോം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ, യുക്രെയ്നിലെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഇറാൻ റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും വിതരണം ചെയ്തതായി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ ആരോപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഒഡേസ, മൈകോളൈവ്, വിന്നിറ്റ്സിയ എന്നീ നഗരങ്ങൾ ലക്ഷ്യമിട്ട് വന്ന 40 ഇറാൻ നിർമിത കാമിക്കാസേ ഡ്രോണുകളിൽ 30 എണ്ണവും യുക്രെയ്ൻ എയർ ഡിഫൻസ് സംവിധാനം തകർത്തതായി വ്യോമസേന അറിയിച്ചു. ഇതോടെ ഉത്തരകൊറിയൻ, ചൈനീസ് ആയുധങ്ങൾക്കൊപ്പം ഇറാൻ നിർമ്മിത ആയുധങ്ങളും യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്നുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടു.