പത്തനംതിട്ട: പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് യുവാവ്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിത (27) ആണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. അതുലും രഞ്ജിതയും നിയമപരമായി വിവാഹിതരല്ല കുറച്ചുനാളായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനാൽ രഞ്ജിത തന്റെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. യുവാവിൽ നിന്നും മാനസീക പീഡനങ്ങൾ നേരിട്ട രഞ്ജിത പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വാളുമായി അതുൽ രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറിയായിരുന്നു കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛൻ വിഎ രാജു (60), അമ്മ ഗീത (51), സഹോദരി അമൃത (18) എന്നിവർക്കും വെട്ടേറ്റു. രാജുവിന്റെ നില ഗുരുതരമാണ്. മൂവരേയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങിയെന്നാണ് വിവരം