കൊച്ചി : കെ.വിദ്യ അട്ടപ്പാടിയിൽ എത്തുന്ന ദൃശ്യങ്ങൾ ഇല്ലെന്ന നിലപാട് തിരുത്തി പൊലീസ്. അട്ടപ്പാടി സർക്കാർ കോളജിൽ വിദ്യ അഭിമുഖത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ നിന്ന് മഹാരാജാസ് കോളജിലെ വ്യാജരേഖയുമായി ജൂൺ 2 ന് അട്ടപ്പാടി ഗവൺമെന്റ് കോളജിൽ കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി.കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.വിദ്യ എത്തുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ലീലാകുമാരി പറയുമ്പോൾ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെ പോലീസ് പ്രതികരിച്ചിരുന്നത്. വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യയ്ക്കായി അന്വേഷണം തുടരുന്നതായും ഡിവൈഎസ്പി എന്‍.മുരളീധരന്‍ പറഞ്ഞു. അന്വേഷണസംഘം ചോദിച്ച രേഖകളെല്ലാം നല്‍കിയെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മിള വ്യക്തമാക്കി.