തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില ഉയരാൻ സാധ്യത. നിലവിൽ ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് 2019ലാണ് പാല്‍ വില കൂട്ടിയത്. നേരത്തെ നാലു രൂപയാണ് അന്ന് വര്‍ദ്ധിപ്പിച്ചത്.
അതേസമയം, ഡിസംബറിലോ ജനുവരിയിലോ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് വിവരം ലഭ്യമാകുന്നത്. ഇനി പാല്‍ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുരൂപ കൂട്ടണമെന്നാണ് എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.
മാത്രമല്ല വില കൂട്ടുന്നത് പഠിക്കാന്‍ രണ്ട് പേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. തുടർന്ന് ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും വില വര്‍ദ്ധിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമാവുക. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ തന്നെ സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും.