ദില്ലി : കാലവർഷം സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. യമുന നദിയിലെ ജലനിരപ്പുയര്‍ന്നതോടെ ഹരിയാനയിലും രാജ്യ തലസ്ഥാനമായ ദില്ലിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അപകടനിലയും കടന്ന് കുതിക്കുകയാണ് യമുനയിലെ നീരൊഴുക്ക്. കനത്ത നഷ്ടം റിപ്പോർട്ട് ചെയ്ത ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുകയും എല്ലാവിധ സഹായവും ഉറപ്പുനല്‍കുകയും ചെയ്തു.
ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നഴ്‌സറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ദില്ലി വിദ്യാഭ്യാസവകുപ്പ് നാളെ അവധി നല്‍കി.
നാളെ ദേശീയപാത-44 ലൂടെയുള്ള ഗതാഗതം നിരോധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഗള്‍ റോഡിലൂടെ വഴി തിരിച്ച് വിടും. ഹിമാചല്‍ പ്രദേശില്‍ ബ്യാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതർ വ്യക്തമാക്കി