തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായിപ്രതിഷേധത്തിലും കുറ്റപ്പെടുത്തലുകളും കൊണ്ട് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരികയാണ് സഭ നടപടികൾ. ഇന്നും സമാന രീതിയിൽതന്നെ തമ്മിലടിച്ച് പിരിയേണ്ടി വന്നു.കോലാഹലങ്ങൾക്കൊടുവിൽ 8 മിനിറ്റിനുള്ളിലാണ് സഭ പിരിഞ്ഞത്.അടിയന്തിര പ്രമേയത്തിൽ തുടങ്ങിയ കലഹം ഇന്ന് മൂന്നാം ദിവസമായിട്ടും ഇരു പക്ഷങ്ങളിലെ നേതാക്കന്മാർക്കും പരിഹരിക്കാനായിട്ടില്ല. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു.തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തതിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനും നീക്കം ഉണ്ട്. ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്.
അതേസമയം പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ പ്രതിപക്ഷ എംഎൽഎമാർ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഞ്ഞടിച്ചു.സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പിന്നീട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയും ശേഷം സഭാനടപടികൾ നിർത്തിവയ്ക്കുകയുമായിരുന്നു.