യുദ്ധാനന്തരം അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഒക്‌ടോബർ 7 ന് അതിർത്തി കടന്നെത്തി ഹമാസ് തീവ്രവാദി സംഘം ആക്രമണം നടത്തിയതിന് ശേഷം ആരംഭിച്ച പ്രത്യാക്രമണം തുടരുകയാണെന്നും നെതന്യാഹു പറഞ്ഞു, ഇസ്രായേൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഭീകരാകരമണത്തിൽ 1,400 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ ബന്ദികളാക്കി കടത്തിക്കൊണ്ട് പോകുകയും ചെയ്തു.
“ഹമാസിന്റെ വഴി തുടരാൻ ആഗ്രഹിക്കാത്തവർ ഗാസ ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കൂടാതെ ഇസ്രായേലിന് സുരക്ഷാ ചുമതലയുണ്ടാകുമെന്നും ഞാൻ കരുതുന്നു. ഗാസയുടെ മൊത്തത്തിലുള്ള സുരക്ഷാ നിയന്ത്രണം ഇസ്രായേൽ പുനഃസ്ഥാപിക്കുന്നതുവരെ യുദ്ധം തുടരും. അനിശ്ചിതകാലത്തേക്ക് ഇസ്രായേലിന് മൊത്തത്തിലുള്ള സുരക്ഷാ ഉത്തരവാദിത്തം ഉണ്ടായിരിക്കും . സുരക്ഷാ ഉത്തരവാദിത്തം ഞങ്ങൾക്ക് ഇല്ലാതിരിക്കുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹമാസ് ഭീകരത പൊട്ടിപ്പുറപ്പെടുകയാണ്,” – ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇതോടെ ഗാസയുടെ ഭാവി സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് വിരാമമാകുകയാണ്. ഗാസ ഭരിക്കാൻ താത്പര്യമില്ലെന്ന് ഐക്യ രാഷ്ട സഭയിൽ ഇസ്രയേൽ പ്രതിനിധി വ്യക്തമാക്കിയിരുന്നു. സ്വതന്ത്രമായ ഭരണകൂടമാകും ഗാസ ഭാവിയിൽ ഭരിക്കുക. സുരക്ഷാ കാര്യങ്ങൾ ഇസ്രയേൽ മേൽനോട്ടത്തിൽ നടക്കും
യുദ്ധമവസാനിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും ബന്ദികളെ മോചിപ്പിക്കാനുള്ള സാധ്യതയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രിയും തിങ്കളാഴ്ച ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവന വന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം. ബന്ദികളെ മോചിപ്പിക്കാതെ ഗാസയിൽ വെടിനിർത്തലോ പൊതുവായ വെടിനിർത്തലോ ഉണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു.