കൊച്ചി : സൈനിക കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച രയരോം കാക്കടവ് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (50) ഭാര്യയും മകളും ജന്മനാട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.
സുഡാനില്‍ സുരക്ഷാസേനയിലെ ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാരനായിരുന്നു ആല്‍ബര്‍ട്ട്. ഇക്കഴിഞ്ഞ 16-നാണ് സുഡാനില്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആല്‍ബര്‍ട്ട് ഫ്ലാറ്റിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ആറു മാസം മുന്‍പാണ് ജോലികിട്ടി ആൽബർട്ട് സുഡാനിലെത്തിയത്. മകന്‍ യു.കെ.യിലേക്ക് പോകുന്നതിനാല്‍ ഒരു മാസം മുന്‍പ് ആൽബർട്ട് നാട്ടിലെത്തിയിയിരുന്നു. സംഭവത്തിന് 15 ദിവസം മുൻപ് മാത്രമാണ് ഭാര്യയും മകളും ഒരുമാസത്തെ വിസിറ്റിങ് വിസയില്‍ സുഡാനിലെത്തിയത്.
അതെസമയം ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപംകൊടുത്ത ദൗത്യമായ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 1100-ഓളം പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന് ജിദ്ദയില്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് നേതൃത്വം നല്‍കുന്നത്.