തിരുവനന്തപുരം:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തിൽ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തതുകൊണ്ടാണ് പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയതെന്നും പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്.എഫ്.ഐയില്‍ ചേരണ്ട കാര്യമില്ലല്ലോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാഹുലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
‘സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജില്‍ പാസ്സാക്കിയെന്ന് വാര്‍ത്ത… ശ്ശെടാ ഇതൊക്കെ ഒരു വാര്‍ത്തയാണോ? പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതില്‍ അപ്പോള്‍ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേല്‍ എസ്.എഫ്.ഐ യില്‍ ചേരണ്ട കാര്യമില്ലല്ലോ… എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആര്‍ഷോയ്ക്ക് അഭിവാദ്യങ്ങള്‍’, രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നേരത്തെ പി എം ആർഷോയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും മാർക്ക് രേഖപ്പെടുത്തിയിരുന്നില്ല. പരീക്ഷാഫലത്തിൽ ആർഷോ ജയിച്ചു എന്നുമാണ് രേഖപ്പെടുത്തിയത്. സാങ്കേതിക തകരാറാണ് കാരണമെന്നായിരുന്നു കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കി, ആർഷോ തോറ്റു എന്ന് തിരുത്തിയ മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് അപ് ലോഡ് ചെയ്യുകയായിരുന്നു.