തിരുവനന്തപുരം വട്ടിയൂർക്കാവ് കുന്നമ്പാറ കോളനിയിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. രണ്ട് പേർക്ക് കഴുത്തിലും മൂന്ന് പേർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് വെട്ടേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 2006 ലെ കൃഷ്ണകുമാർ വധക്കേസ് പ്രതി ദിലീപാണ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഒളിവിലായുള്ള ഇയാൾക്കായുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കോളനിയിലെ ചില വീടുകൾ കേന്ദ്രീകരിച്ച് ദിലീപും ഇയാളുടെ സംഘവും ലഹരി മരുന്ന് വിതരണം ചെയ്യുന്നത് സ്ഥലത്തെ ബിജെപി, ആർഎസ്എസ് നേതൃത്വം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വ്യക്തി വൈരാഗ്യമാണ് ഇയാൾ പ്രവർത്തകരെ ആക്രമിക്കുന്നതിൽ എത്തിച്ചത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൃഷ്ണകുമാർ വധക്കേസിന് പുറമെ നിരവധി ക്രിമിനൽ കേസുകളിലും ദിലീപ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

