തിരുവനന്തപുരം: പേട്ടയിൽ (Petta) മകളുടെ സുഹൃത്തിനെ പിതാവ് കുട്ടിക്കൊന്ന സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി അനീഷിന്റെ കുടുംബം. സൈമൺ ലാലന് അനീഷിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നെന്നും, അച്ഛൻ കുഴപ്പക്കാരനായിരുന്നെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെന്നും യുവാവിന്റെ മാതാപിതാക്കൾ ആരോപിച്ചു.
പെണ്‍കുട്ടിയെ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകന്‍ അവരുടെ വീട്ടില്‍ പോകില്ലെന്ന് അനീഷിന്റെ അച്ഛന്‍ ജോര്‍ജ് ആരോപിക്കുന്നു. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയമുണ്ട്, പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്നാണു അദ്ദേഹം ചോദിക്കുന്നത്. പെൺകുട്ടിയുടെ അച്ഛനായ ലാലൻ ഒരു പ്രശ്നക്കാരനാണെന്നും ഇക്കാര്യം പെൺകുട്ടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന സൈമണിന്റെ മൊഴി പോലീസും തള്ളിയിട്ടുണ്ട്. അനീഷാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുകളിലത്തെ നിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമണ്‍ അകത്തുകയറിയത്. അനീഷാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് കുത്തിയതെന്നും അന്വേഷണസംഘം പറയുന്നു.