തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ആംബുലൻസിൻ്റെ ഗ്ലാസ് ഇളക്കി മാറ്റി മോഷണം.ഡ്രൈവറിന്റെ ഫോൺ കവർന്നു .തിരുവനന്തപുരത്തെ രഞ്ജിത്ത് ആംബുലൻസ് സർവീസിലെ ആംബുലൻസിൽ നിന്നുമാണ് മോഷണം പോയത്.തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയി മടങ്ങിയ ആംബുലൻസിലെ ഡ്രൈവറായ സുജിത്തിൻ്റെ ഫോൺ ആണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ് ബംഗാളിലെ മാൾഡയിലെ ഫറൂക്കി എന്ന സ്ഥലത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് ഫോൺ നഷ്ടപ്പെട്ടത്. വാഹനത്തിൽ മനു, സുജിത്ത് എന്നീ ഡ്രൈവർമാരാണ് ഉണ്ടായിരുന്നത്. രാത്രി പെട്രോൾ പമ്പിന് സമീപം വാഹനം ഒതുക്കി മനു പിൻവശത്തെ ക്യാബിനിലും സുജിത്ത് മുൻ വശത്തെ ക്യബിനിലും വിശ്രമിക്കുകയായിരുന്നു . വാഹനത്തിൻ്റെ ഡോർ ഉള്ളിൽ നിന്ന് പൂട്ടി ആണ് സുജിത്ത് കിടന്നത്.മൊബൈൽ ഫോൺ ഡ്രൈവർ ക്യാബിനിലെ ഡാഷ് ബോർഡിലായിരുന്നു സൂക്ഷിച്ചിരുന്നത്.
രാവിലെ ഉറക്കം എഴുന്നേറ്റു നോക്കുമ്പോഴാണ് മൊബൈൽ ഫോൺ കവർച്ച ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ ഡോറിലുള്ളള ക്വാർട്ടർ ഗ്ലാസ് ഇളക്കി മാറ്റിയാണ് മൊബൈൽ കവർന്നിരിക്കുന്നത്. പേഴ്സ് ഡാഷ് ബോർഡിൽ പൂട്ടി സൂക്ഷിച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. തുടർന്ന് ഇവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സഹായം ലഭിച്ചില്ല എന്ന് പറയുന്നു.