പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം പല കാര്യങ്ങൾ കൊണ്ട് വ്യത്യസ്തമാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്യുന്നത് മാത്രമല്ല യുഎഇ സന്ദർശനത്തിന്റെ പ്രത്യേകത. ഇന്ത്യയും യുഎഇയും ഭാഗമാകുന്ന, ഇന്ത്യയിൽ നിന്ന് തുടങ്ങി യൂറോപ്പിൽ അവസാനിക്കുന്ന ചരക്കുപാതയുമായി ബന്ധപ്പെട്ട കരാറും ഒപ്പു വാക്കുകയുണ്ടായി
യുഎഇയിലെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയ മോദി ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാരത് മാർട്ട് എന്ന സംരംഭത്തിന് മോദി തുടക്കമിട്ടിരിക്കുന്നത്. ചൈന യുഎഇയിൽ നടപ്പാക്കിയ ഡ്രാഗൺ മാർട്ട് പദ്ധതിക്ക് വലിയ വെല്ലുവിളിയാകും ഇന്ത്യയുടെ ഭാരത് മാർട്ട്. 10000 കോടി വ്യാപാര ഇടപാടിലേക്ക് കുതിക്കുന്ന ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ നാഴികകല്ലാകും ഈ പദ്ധതി. അറിയാം എന്താണ് ഭാരത് മാർട്ട്…
ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് ദുബായിൽ വ്യാപാരം നടത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. ദുബായിൽ സംരംഭകർക്ക് ആവശ്യമായ സംഭരണ കേന്ദ്രമാണ് ഭാരത് മാർട്ട്. വിപുലമായ സൗകര്യങ്ങളാണ് ഈ സംഭരണ കേന്ദ്രത്തിൽ ഒരുക്കുക. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും ഈ കേന്ദ്രത്തിൽ ലഭ്യമാകും. ഇതാകട്ടെ, വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഏറെ ഉപകാരപ്രദമാകും.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ഭാരത് മാർട്ട്. ചൈനയ്ക്ക് സമാനമായ രീതിയിൽ ഡ്രാഗൺ മാർട്ട് നിലവിലുണ്ട്. ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്കായി വരുന്ന ഭാരത് മാർട്ട് ചൈനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് തീർച്ച. അതേസമയം, അടുത്ത വർഷമാകും ഭാരത് മാർട്ട് സമ്പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുക എന്നാണ് വിവരം.
ഒരു ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വിശാലമായ സംഭരണ കേന്ദ്രമാണ് ഭാരത് മാർട്ട്. സംഭരണം, ചില്ലറ വിൽപ്പന, വിവിധ കമ്പനികളുടെ ഓഫീസുകൾ തുടങ്ങി എല്ലാം ഇവിടെയുണ്ടാകും. ജബൽ അലി ഫ്രീ സോണിലാണ് ഭാരത് മാർട്ട് പ്രവർത്തിക്കുക. ആഗോള വിപണിയിലേക്ക് ചരക്കുകൾ ലഭ്യമാകുന്നതിന് ഓൺലൈൻ പ്ലാറ്റ് ഫോമും ഇവിടെ ഒരുക്കും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു എന്നതിന്റെ സൂചനയാണ് ഭാരത് മാർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പെട്രോളിയം ഇതര വ്യാപാരം 10000 കോടി ഡോളറിലെത്തിക്കുക എന്നതാണ് ലക്ഷ്യം. 2030 ആകുമ്പോൾ ഈ ലക്ഷ്യം നേടാനാണ് ഇന്ത്യയുടെയും യുഎഇയുടെയും ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചത്.ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഭാരത് മാർട്ടിന് കഴിയും.