ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്നലെയായിരുന്നു ലോകമെമ്പാടുമുള്ള ജനങ്ങൾ ആഘോഷിച്ചത്. പതിവുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനീകരോടൊപ്പമായിരുന്നു ദീപാവലി ആഘോഷിച്ചത്. ഇപ്പോഴിതാ, ദീപാവലി ദിനമായ ഇന്നലെ വാരണാസിയിലെ ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ ക്ഷേത്രത്തിൽ ആരതി നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാകുന്നത്.
ലമാഹിയിലുള്ള വിശാലഭാരത സൻസ്ഥാനിൽ വെച്ചാണ് മുസ്ലിം സ്ത്രീകളുടെ രാം ആരതി നടന്നത്. ശ്രീരാമനെ സ്തുതിച്ചുകൊണ്ട് പാടുകയും ആരതി നടത്തുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. മുസ്ലീം മഹിളാ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ ആരതി ചടങ്ങുകൾ നടന്നത്. ഇത്തരം പരിപാടികളിലൂടെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സാംസ്കാരികവും സാമൂഹികവുമായ ഒത്തുചേരലിൽ വിശ്വസിക്കുന്നതായി ഫൗണ്ടേഷൻ പ്രസിഡണ്ട് നസ്നീൻ അൻസാരി വ്യക്തമാക്കി. കൂടാതെ, നമുക്ക് നമ്മുടെ പേരും മതവും മാറ്റാൻ കഴിയും. പക്ഷേ നമ്മുടെ പൂർവികരെ മാറ്റാൻ ഒരിക്കലും കഴിയില്ല. ഭഗവാൻ ശ്രീരാമൻ നമ്മുടെ എല്ലാവരുടെയും പൂർവികനാണ്. ശ്രീരാമനെ സ്തുതിക്കുന്നത് ഐക്യം വർധിപ്പിക്കുമെന്നും രാമനാമത്തിന്റെ വെളിച്ചത്തോടെ അനീതിയുടെ അന്ധകാരം അപ്രത്യക്ഷമാകുന്നുവെന്നും നസ്നീൻ അൻസാരി വ്യക്തമാക്കി. അതേസമയം, ഇന്നത്തെ ലോകത്തിന്റെ സാഹചര്യത്തിൽ രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാമരാജ്യത്തിന് ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അതിനാൽ ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും നസ്നീൻ അൻസാരി വ്യക്തമാക്കി.
എന്തായാലും ഇത് നരേന്ദ്രമോദിയുടെ ഭരണത്തിൽ കീഴിൽ ഭാരതത്തിലെ എല്ലാ ജനങ്ങളും, ജാതി – മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളും കൊണ്ടാടുന്നു എന്നതിന്റെ സൂചനയാണ്. അതേസമയം, ഇത്തവണയും അയോധ്യയില്‍ ദീപാവലി വലിയ രീതിയിലാണ് ആഘോഷിച്ചത്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം വിവിധങ്ങളായ രീതിയിലാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. 2017 മുതല്‍ ഇവിടെ അയോധ്യ ദീപോത്സവം ആഘോഷിക്കാറുണ്ട്. ആദ്യത്തെ ദീപോത്സവത്തില്‍ അയോധ്യയില്‍ തെളിഞ്ഞത് 1,71000 ദീപമാണ്. തൊട്ടടുത്ത വര്‍ഷം ദീപങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഇന്നലെ മൺചെരാതുകളിൽ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് അയോധ്യയിൽ ദീപോത്സവം പുതിയ ലോകറെക്കോഡിട്ടിരിക്കുകയാണ്.