ഭാരതത്തിനെതിരെ തിരിഞ്ഞ ചൈനയ്ക്ക് ഇത് തിരിച്ചടികളുടെ കാലമാണ്. ജി 20 ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ച് വളരെ നേട്ടങ്ങളാണ് ഉണ്ടാക്കിയതെങ്കിൽ ചൈനയെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ യുഎസ് സഹകരണത്തോടെ ഇന്ത്യപശ്ചിമേഷ്യയൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് കരാറായിരുന്നു. ഇത് ചൈനയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ, ചൈനയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ വിസമ്മതിച്ചിരിക്കുകയാണ് നേപ്പാൾ.
ഏഴ് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ചൈനയിലെത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാനമായ നിരവധി കരാറുകളിൽ ഒപ്പുവച്ചെങ്കിലും ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ വിസമ്മതിക്കുകയായിരുന്നു. അതേസമയം, നേപ്പാളിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ചൈനയെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷി ജിൻപിങ്ങിന്റെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവ്, ഗ്ലോബൽ സിവിലൈസേഷൻ ഇനിഷ്യേറ്റീവ് എന്നിവയിൽ ചേരാൻ ചൈന നേപ്പാളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
എന്നാൽ, ചൈനയും നേപ്പാളും ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം നിരവധി അതിർത്തി അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജിഎസ്ഐ പരാമർശിച്ചിട്ടില്ല. അതേസമയം, ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവന നേപ്പാളിന്റെ സന്തുലിത ചുവടുവെപ്പാണ് വ്യക്തമാക്കുന്നത്. വികസന പദ്ധതികളിൽ ചൈനയുമായി സഹകരിക്കാൻ നേപ്പാൾ തയ്യാറാണെന്നും എന്നാൽ സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തുലിതവും ജാഗ്രതയുള്ളതുമായ സമീപനമാണ് നേപ്പാൾ സ്വീകരിക്കുന്നതെന്നും സംയുക്ത പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്. അതേസമയം, ഇന്ത്യക്കെതിരെ തിരിഞ്ഞ ചൈനയ്‌ക്കെതിരെ ഭാരതം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഭാരതത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ശക്തികൾക്കെതിരെ കർശനമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.