പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത രണ്ടുപേർ പിടിയിൽ. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ് (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സമീർ എന്നയാളുടെ കാലിലെ മുറിവ് ചികിത്സിക്കാനായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മൂവരും ബൈക്കിൽ എത്തി. രോഗിയോടൊപ്പം ഡ്രസിങ്ങ് റൂമിലേക്ക് പോയ ആളോട് റൂമിന് പുറത്തിറങ്ങി നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാളും കാഷ്വാലിറ്റിക്ക് പുറത്തിരുന്ന കൂട്ടാളിയും ചേർന്ന് ആശുപത്രി ജീവനക്കാരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പുറത്ത് പോയ സംഘം തിരികെയെത്തി ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. പരവൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.