തൃശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തത് പോലീസ്. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുമ്പോൾ വെടിക്കെട്ട് നടത്താനായി വൻ വെടിമരുന്ന് ശേഖരം സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. അതീവ സുരക്ഷാ മേഖലയായ ഈ പ്രദേശത്ത് യുവാക്കൾ ചൈനീസ് പടക്കം പൊട്ടിച്ചത് പോലീസ് ഗൗരവത്തോടെ കാണുകയാണ്. അട്ടിമറി സാധ്യതയും പരിശോധിക്കുന്നതായാണ് റിപ്പോർട്ട്.
ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മൈതാനത്തു നടക്കാനിറങ്ങിയ എ.സി.പി: വി.കെ.രാജുവാണ് സംഭവം കണ്ടത്. ഉടൻ തടയുകയായിരുന്നു. ഇതിനിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാർ കൂടിയെത്തി. എന്നാൽ യുവാക്കൾ പൊലീസുകാർക്ക് നേരെ തിരിഞ്ഞു. മൈതാനത്ത് പടക്കത്തിന്റെ ശബ്ദം കേട്ടത്തോടെ ദേശക്കാരും എത്തി. ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. പൊട്ടിച്ച പടക്കത്തിൽ നിന്ന് തീപ്പൊരി വീണിരുന്നെങ്കിൽ വലിയ ദുരന്തത്തിനു സാക്ഷിയാകേണ്ടി വരുമായിരുന്നു.