തിരുവല്ല: സി പി എം പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ നാല് പ്രതികളിൽ രണ്ടുപേർ സിപിഎം പ്രവർത്തകരാണ്. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കുന്നത്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പിടിയിലായവർ പറയുന്നത്.
നിലവിൽ പ്രദേശത്തെ ബിജെപി – ആർഎസ്എസ് നേതൃത്വങ്ങളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. എന്നാൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർക്ക് ഇതുമായി യാതൊരു ബന്ധവുമില്ലായെന്ന് നേതൃത്വങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ നാല് പ്രതികളിൽ രണ്ടുപേർ സിപിഎം പ്രവർത്തകരാണ്. പെരിയ കൊലപാതകത്തിൽ മുൻ എം എൽ എ ഉൾപ്പെടെയുള്ള സി പി എം നേതാക്കളെ സി ബി ഐ പ്രതിചേർത്തതിനെ തുടർന്നുണ്ടായ ക്ഷീണം മറയ്ക്കാനും ശ്രദ്ധതിരിച്ചുവിടാനും വേണ്ടിയാണു തിരുവല്ല കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണ് എന്ന ആരോപണം ഉയർത്തി സി പി എമ്മിന്റെ സംസ്ഥാന നേതാക്കൾ തന്നെ രംഗത്ത് വന്നത്. എന്നാൽ അത്തരം പ്രചരണങ്ങളെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്നും കെട്ടിച്ചമച്ചതാണെന്നും പ്രതികൾ പോലീസ് പിടിയിലായതോടെ തെളിഞ്ഞു.
ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പിന്നീട് മാത്രമേ നടക്കൂ. നിലവിൽ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

