ദില്ലി: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേരിലേക്ക് പകരാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി.രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.
എല്ലാ സംസ്ഥാനങ്ങളും പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ കടുപ്പിക്കുകയാണ്.അതേസമയം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ദില്ലി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളിൽ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക.