പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സ്വന്തം സംസ്ഥാനമായ ഗുജറാത്ത് സന്ദർശിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ ഫലം വന്നതിന്റെ അടുത്ത ദിവസം മോദി ഗുജറാത്തിലെത്തിയിരുന്നു. റോഡ് ഷോ അടക്കം നിരവധി പരിപാടികളിൽ മോദി അന്നും പങ്കെടുത്തിരുന്നു. ഇന്ന് ഗാന്ധിനഗറിലെ സ്‌കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ആദേശ നിയന്ത്രണ കേന്ദ്രം) സന്ദര്‍ശിക്കും. 19ന് രാവിലെ 9.40ന് ബനസ്‌കന്തയിലെ ദേവധറിലുള്ള ബനാസ് ഡയറി സങ്കുലില്‍ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. 20ന് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും, ഉച്ചകഴിഞ്ഞ് ദഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് 22,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. സമ്മേളനത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും.
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അടുത്ത വർഷം തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ രണ്ട് സന്ദര്ശനങ്ങൾക്കും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. നേതൃമാറ്റമടക്കമുള്ള ഒരുക്കങ്ങൾ സംസ്ഥാന ബിജെപി യിൽ നടക്കുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ബിജെപി തുടർച്ചയായി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പ്രതിപക്ഷമായ കോൺഗ്രസിന്റെ തിരിച്ചുവരവിനായുള്ള ശ്രമവും ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശവുമെല്ലാം ബിജെപി ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. കഴിഞ്ഞ 20 വർഷം കൊണ്ട് സംസ്ഥാനം നേടിയ വികസന പുരോഗതി ഭരണവിരുദ്ധ വികാരം തീരെയില്ലാതാക്കി. ജാതി മത രാഷ്ട്രീയം കളിക്കാൻ പ്രതിപക്ഷത്തെയും ആം ആദ്മി പാർട്ടിയെയും അനുവദിക്കാതിരിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. തെരെഞ്ഞെടുപ്പൊരുക്കങ്ങൾക്ക് പ്രധാനമായും നേതൃത്വം വഹിക്കുക നരേന്ദ്രമോദിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ