ഗസ്സ: ആക്രമണം നടത്താൻ പോകുവെന്ന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ മൂന്ന് പലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടത് കൊടും ഭീകരരാണെന്നും വൻ ഭീകരാക്രമണ പദ്ധതി ഇവർ ലക്ഷ്യമിട്ടിരുന്നതായും സൈന്യം കണ്ടെത്തി. ഈ നടപടിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ”ഏത് സമയത്തും നമ്മുടെ ജീവനെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കനത്ത നടപടിയുണ്ടാകും,” എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
നൂറിലധികം ബുള്ളറ്റുകൾ വാഹനത്തില്‍ തുളഞ്ഞുകയറിയെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തില്‍ നിന്ന് എം-16 തോക്ക് കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. മിലിറ്റന്റ് എന്ന് സൈന്യം ആരോപിക്കുന്ന നൈഫ് അബു സുയിക്ക് എന്ന 26 കാരനും കൊല്ലപ്പെട്ടവരിലുണ്ട്.