വയനാട്: വയനാട്ടിൽ കടുവ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര ചര്‍ച്ച ഇന്ന്. സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വച്ച് പതിനൊന്ന് മണിക്കാണ് ചര്‍ച്ച. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി കെ രമേശ് നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍ തുടങ്ങിയവരുടെ സംഘമാണ് മുഖ്യമന്ത്രിയെ കാണുക.
ചീരാൽ പഞ്ചായത്തിൽ മൂന്ന് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂർ സ്വദേശി ഇബ്രാഹിമിൻ്റെ പശു കടുവയുടെ ആക്രമണത്തിൽ ചത്തിരുന്നു. കൂടാതെ ഇബ്രാഹിമിൻ്റെ സഹോദരിയുടെ പശുവിനേയും കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഐലക്കാട് രാജൻ എന്നയാളുടെ പശുവിനേയും കടുവ ആക്രമിച്ചു.
ഒരു മാസത്തിനിടെ ചീരാൽ മേഖലയിൽ 13 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഗൂഢലൂർ – സുൽത്താൻ ബത്തേരി റോഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.

