കൊല്ലം: തിരുപ്പതി ലഡുവിന് രുചി പകരാൻ ഇനി കൊല്ലത്തുനിന്നുള്ള കശുവണ്ടിപ്പരിപ്പ്. ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് ലഡു. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോർപ്പറേഷൻ, കാപ്പക്‌സ് എന്നിവയിൽനിന്ന് കശുവണ്ടിപ്പരിപ്പ് വാങ്ങുന്നതിനുള്ള ധാരണാപത്രം അടുത്തമാസം ഒപ്പിടുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ആദ്യ ഘ്ട്ടമായി 30 ടൺ പരിപ്പ് അടുത്തമാസം അയക്കും.ക്ഷേത്രത്തിൽ ഒരു ദിവസം തയ്യാറാക്കുന്നത് നാലുലക്ഷത്തിലധികം ലഡുവാണ്. ദർശനത്തിന് എത്തുന്നവരുടെ പ്രിയപ്പെട്ട പ്രസാദമാണിത്. കൂടാതെ ലോക പ്രശസ്തവും.
തിരുപ്പതി ലഡുവിന്‍റെ പ്രധാന ചേരുവകളിലൊന്നാണ് കശുവണ്ടിപ്പരിപ്പ്. സ്വകാര്യ കമ്പനികളിൽനിന്നാണ് ഇതുവരെ ഇത് വാങ്ങിയിരുന്നത്. ക്ഷേത്രപരിസരത്ത് കശുവണ്ടിപ്പരിപ്പ് കിട്ടുന്ന സ്ഥിരം സ്റ്റാളും സ്ഥാപിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, പളനി, പൊന്നാനിയിലെ മുസ്ലിംപള്ളികൾ, മാരാമൺ കൺവെൻഷൻ വേദി, ലുലുമാൾ, മാർക്കറ്റ്‌ഫെഡ് തുടങ്ങിയ സ്ഥലങ്ങളിൽ കശുവണ്ടിപ്പരിപ്പ് ലഭ്യമാക്കുമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. കശുവണ്ടിപരിപ്പിന് ആഭ്യന്തരവിപണി കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ഓണക്കാലത്ത് വിലകുറച്ചുള്ള പ്രത്യേക വിപണനപദ്ധതിപ്രകാരം അഞ്ചരക്കോടി രൂപയുടെ വിപണനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.