ദോഹ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് അർജൻറീനയും ക്രൊയേഷ്യയും മുഖാമുഖം.വാശിയേറിയ പോരാട്ടത്തിന് തയാറായയി ഖത്തറിലെ ലുസൈൽ സ്റ്റേഡിയം. തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. അപാരഫോമിലുള്ള ലയണൽ മെസിയുടെ കരുത്തിൽ ആറാം ഫൈനൽ പ്രവേശമാണ് അർജൻറീന സ്വപ്നം കാണുന്നത്. ക്വാർട്ടറിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാകും ടീമുകൾ ഇറങ്ങുകയെന്നാണ് സൂചന.അർജന്റീന ക്വാർട്ടറിൽ നെതർലാൻഡ്സിനെ മറികടന്നാണ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ മാത്രം തോൽപ്പിച്ച് മൊറോക്കോയോടും ബെൽജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകർത്താണ് സെമി ഉറപ്പിച്ചത്.
ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ ഊന്നൽ നല്കിക്കൊണ്ടുള്ള 4-3-3 ശൈലിയിൽ തന്നെയാകും ഇന്ന് അർജൻറീന ഇറങ്ങുക. ലൂക്ക മോഡ്രിച്ച് അടങ്ങുന്ന ക്രോട്ട് മധ്യനിര വലിയ വെല്ലുവിളിയാണെന്നും കടുപ്പമേറിയ പോരാട്ടമാണെന്നും അർജൻറീന കോച്ച് ലയണൽ സ്കലോണി ദോഹയിൽ പറഞ്ഞു. ലോകകപ്പിൽ അഞ്ച് തവണയാണ് അർജൻറീന ഇതിന് മുമ്പ് ഫൈനലിലെത്തിയത്. സെമിയിൽ തോറ്റ് ഇതുവരെ പുറത്തായിട്ടില്ലെന്നതും ടീമിന് ആത്മവിശ്വാസം പകരുന്ന കണക്കാണ്. ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് മത്സരം