മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിന്‍റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് സെഷൻസ് കോടതി സ്റ്റേ അനുവദിച്ചിരുന്നു. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചിരുന്നത്. കുറ്റം റദ്ദാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചിരുന്നില്ല.
മോദി സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് ഹരജിക്കാരനായ പൂർണേഷ് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കണം, അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി അപ്പീലിൽ നൽകിയിരിക്കുന്നത്. വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം തിരികെ ലഭിക്കും. ഇന്ന് വരെയാണ് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. രാവിലെ 10.30യ്ക്ക് കോടതി നടപടികള്‍ ആരംഭിക്കും. രാഹുല്‍ ഗാന്ധിയുടെ കേസ് 24-ാമതായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.