ദില്ലി: ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. വൈകി ഓടുന്ന ചരിത്രം ഏറെക്കുറെ പഴങ്കഥയായെങ്കിലും അതിന്റെ അനന്തരഫലം ഇപ്പോഴും ഇന്ത്യൻ റെയിൽവേയെ വേട്ടയാടുകയാണ്. ട്രെയിൻ വൈകിയത് മൂലം ടിക്കറ്റെടുത്ത വിമാനം ലഭിക്കാതെ യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി.
2016ൽ ട്രെയിൻ വൈകിയതിനെ തുടർന്ന് ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള വിമാനയാത്രയിൽ തടസം നേരിട്ട സജയ് ശുക്ലയാണ് റെയിൽവേക്കെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയത്. ശുക്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി 30,000 രൂപ നഷ്ടപരിഹാരമായി നൽകാൻ റെയിൽവേയോട് ആവശ്യപ്പെട്ടു. വിമാനം വൈകിയതിനെ തുടർന്ന് ഇയാൾക്ക് 25,000 രൂപയോളം അധിക ചിലവ് വഹിക്കേണ്ടിവന്നു. ഇതിനെത്തുടർന്നാണ് ഇയാൾ പരാതിയുമായി കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി ജസ്റ്റിസുമാരായ എം ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു