തിരുവനന്തപുരം: കുട്ടികളോടോപ്പമുള്ള ഇരുചക്ര വാഹനങ്ങളിലെ യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോൾ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പിഴ ഒഴിവാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ നിശ്ചയിക്കും.
എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ 24 നോട് പ്രതികരിച്ചു. വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്ന് കമ്പനിക്ക് 151 കോടി രൂപ ലഭിക്കാനുണ്ട്. സ്ഥാപിച്ച എല്ലാ ക്യാമറയും എഐ ക്യാമറകൾ ആണ്. ഇത് വിദഗ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

