കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. ബംഗാളിൽ ഷമി മത്സരിച്ചാൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഉത്തർപ്രദേശിലാണ് ഷമി ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടിയാണ് ജഴ്സിയണിഞ്ഞത്. ഇക്കാര്യത്തിൽ താരം പ്രതികരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം ഇപ്പോൾ ചികിത്സയിലാണ്. ഷമിക്ക് ഐപിഎൽ സീസണും നഷ്ടമാകും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരിൽ ജന്മനാടായ ഉത്തർപ്രദേശിൽ സ്റ്റേഡിയം നിർമിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതു വൻ ചർച്ചയായിരുന്നു. ബസിർഹട് മണ്ഡലത്തിൽ നിന്ന് ഷമി ജനവിധി തേടിയേക്കും എന്നാണ് റിപ്പോർട്ട്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം തോറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.