ധലായ്: മൂന്ന് കുടുംബാംഗങ്ങളെയും അയൽവാസിയെയും കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ. ത്രിപുരയിലെ ധലായ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാല് പേരെയും കൊലപ്പെടുത്തിയ 16കാരൻ ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളുകയും ചെയ്തു. കുട്ടിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കുട്ടി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ അമ്മ, മുത്തശ്ശി, 10 വയസുകാരിയായ സഹോദരി എന്നിവർക്കൊപ്പം ഒരു അയൽവാസിയെയും കുട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടക്കുന്ന സമയം കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. തിരികെവന്നപ്പോൾ അവിടെയാകെ രക്തം ചിതറിയതായി പിതാവ് കാണുകയും വീടിനടുത്തുള്ള കിണറ്റിൽ നിന്ന് ശവശരീരങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പിതാവ് മറ്റ് ആളുകളെ വിവരമറിയിക്കുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

