ആലപ്പുഴ: ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കവേ പാളത്തിലേക്ക് വീഴാനൊരുങ്ങിയ സ്ത്രീയ്ക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനെത്തിയ സ്ത്രീയ്ക്കാണ് പോർട്ടറായ ഷമീർ രക്ഷകനായത്. ട്രെയിൻ എത്തുന്നതിന് മുൻപ് റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് അഞ്ചംഗ കുടുംബം.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.30നാണ് സംഭവം. ട്രെയിൻ നിർത്തിയിട്ട സമയത്ത് കയറേണ്ട കോച്ച് അന്വേഷിച്ചു നടക്കുകയായിരുന്നു ഇവർ. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോഴാണ് കയറേണ്ട കോച്ച് കണ്ടെത്തിയത്. കുടുംബത്തിലെ മുതിർന്ന സ്ത്രീ ഒഴികെയുള്ളവരെല്ലാം ഉള്ളിൽ കയറി. ട്രെയിൻ വേഗമെടുത്തു തുടങ്ങിയപ്പോഴും ഇവർ കയറാൻ ശ്രമം തുടർന്നു. പിടിവിട്ടാൽ ഇവർ ട്രെയിനടിയിലേക്ക് വീഴുന്ന അവസ്ഥയായി. ഇത് കണ്ടാണ് പോർട്ടറായ ഷമീർ ഓടിയെത്തി ഇവരെ രക്ഷിച്ചത്.
പിടിവിട്ട് പ്ലാറ്റ് ഫോമിലേക്ക് വീണെങ്കിലും ഇരുവർക്കും പരുക്കേറ്റിട്ടില്ല. അമ്മ കയറാത്തതിനാൽ മകളും ട്രെയിനിൽ നിന്ന് ചാടിയിറങ്ങി. മുതിർന്ന സ്ത്രീയുടെ ഭർത്താവ് ഇതേ ട്രെയിനിൽ തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. തുടർന്ന്, അമ്മയും മകളും മകളുടെ ഭർത്താവും ചെറിയ കുട്ടിയും ടാക്സികാർ വിളിച്ച് തിരുവനന്തപുരത്തേക്ക് പോയി. സമയോചിതമായ ഇടപെടൽ നടത്തിയ ഷമീറിനെ എല്ലാവരും അഭിനന്ദിച്ചു.

