ദുബായ് : ജന്മനാട്ടിൽ ഏറെ ആഗ്രഹത്തോടെ പുതിയതായി പണികഴിപ്പിച്ച വീടിന്റെ പാലു കാച്ചലിനായി നാട്ടിലെത്താൻ തയ്യാറെടുക്കേയാണ് റിജേഷിനെയും ജെഷിയെയും മരണം കവർന്നത്. വീടു നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും ഈ അടുത്ത കാലത്ത് നാട്ടിലെത്തിയിരുന്നു. 11 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ല.
വ്യാപാര സ്ഥാപനങ്ങളാൽ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപര സ്ഥാപനങ്ങളിവിടെ പ്രവർത്തിക്കുന്നത്. സ്ഥാപനമുടമകളും ജോലിക്കാരുമെല്ലാം ഇതിനു പരിസര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. മലയാളികളുടെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ തലാൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാർക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. പല തട്ടുകളായി കട്ടിലുകൾ ഇട്ട് അഞ്ചും ആറും പേരാണ് ഒരു മുറിയിൽ താമസിക്കുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.
അപകടത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അപകട ദൃശ്യങ്ങൾ പകർത്തുന്നതു ദുബായിൽ കുറ്റകരമാണ്. അപകടം എത്ര വലുതാണെന്നോ, എത്ര പേർക്ക് ഉൾപ്പെട്ടിട്ടുണ്ടെന്നോ ആദ്യ ഘട്ടത്തിൽ വിവരം ലഭിച്ചിരുന്നില്ല.