തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസ് വഴിത്തിരിവിൽ. കെ പി സിസി പ്രസിഡണ്ട് കെ സുധാകരനു പുറമെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലേക്ക്. മുൻ ഡി ഐ ജി എസ് സുരേന്ദ്രൻ ഐ ജി ലക്ഷ്‌മണ തുടങ്ങിയവരേയാണ് മൂന്നും നാലും പ്രതികളാക്കിയത്. പ്രതികളെയെല്ലാം ഉടൻ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റിലേക്ക് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കെ സുധാകരന് വെള്ളിയാഴ്ച്ച തന്നെ സി ആർ പി സി 41 അനുസരിച്ചുള്ള നോട്ടീസ് അന്വേഷണ സംഘം നേരിട്ട് എത്തിച്ചിരുന്നു. നാളെയാണ് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അതിനു ശേഷം മറ്റുപ്രതികളെയും ചോദ്യം ചെയ്‌തേക്കും. പ്രതികൾക്കെതിരെ 164 മൊഴികളും ബാങ്ക് സ്റ്റേറ്റ് മെന്റുകളും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് സൂചന. ഒന്നാം പ്രതി മോൻസൺ മാവുങ്കൽ സുധാകരൻ 10 ലക്ഷം രൂപ നൽകിയെന്നും ആ സമയത്ത് മറ്റു പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും അന്വേഷണ സംഘം പറയുന്നു.
അതേസമയം കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല എന്നാണ് സൂചന. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കോടതിയിലേക്ക് നീങ്ങുന്നതിന്
കേസുമായി ബന്ധപ്പെട്ട് കൂടുതൽരേഖകൾ ലഭ്യമാകേണ്ടതുണ്ട്. ഇതിനായി തന്നെ പ്രതി ചേർത്ത റിപ്പോർട്ട് ആവശ്യപ്പെട്ട് സുധാകരൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം.