തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഏറ്റവും അടത്ത സമ്പര്‍ക്കത്തിലുള്ളവരായിരുന്നു ഇവര്‍. ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. 7 ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.
ഹൈറിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒമിക്രോൺ രോഗികൾ ഉയർന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇനി മുതൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം.
രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസോലേഷൻ വാർഡുകൾ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. വിമാനത്താവളങ്ങളിലും സീ പോർട്ടിലും നിരീക്ഷണം ശക്തമാക്കി.
കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നിട്ടുണ്ട്. നിരീക്ഷണ സമയത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമടക്കം ഇയാൾ പോയതായാണ് റിപ്പോർട്ട്. ഒമിക്രോൺ ബാധിതനായ ഇയാൾക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നും സമ്പർക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.